വാഷിംഗ്ടൺ ഡിസി: അമേരിക്കയെ സുവർണയുഗത്തിലേക്കു നയിച്ചെന്ന് പ്രസിഡന്റ് ട്രംപ്. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ വാർഷിക സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അമേരിക്ക എക്കാലത്തേക്കാളും സന്പന്നവും ശക്തവുമായെന്ന് ട്രംപ് അവകാശപ്പെട്ടു. പണപ്പെരുപ്പം കുറച്ചു, ഓഹരിവിപണിക്കു നേട്ടമുണ്ടാക്കി, നികുതികൾ വെട്ടിക്കുറച്ചു, മരുന്നുവില കുറച്ചു തുടങ്ങിയവ ഭരണനേട്ടങ്ങളാണ്.
തൊഴിലവസരങ്ങൾ ഇല്ലാതാക്കാൻ സാധ്യതയുള്ള നിർമിതബുദ്ധിയെക്കുറിച്ച് ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചില്ല. ഒരുവർഷ ഭരണത്തിന്റെ ഭൂരിഭാഗം സമയവും വിദേശനയത്തിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും വിവിധ രാജ്യങ്ങൾക്കു ചുമത്തിയ ഇറക്കുമതിച്ചുങ്കം അടക്കമുള്ള വിഷയങ്ങളെക്കുറിച്ച് പരിമി തമായേ സംസാരിച്ചുള്ളൂ.
റഷ്യൻ അധിനിവേശത്തിന്റെ നാലാം വർഷികദിനത്തിൽ നടത്തിയ പ്രസംഗത്തിൽ യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും പരാമർശമുണ്ടായില്ല. അമേരിക്കയുടെ മുഖ്യ എതിരാളിയായ ചൈന, ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള മോഹം എന്നീ വിഷയങ്ങളും ട്രംപ് എടുത്തുപറഞ്ഞില്ല.
എഴുപത്തൊന്പതുകാരനായ ട്രംപിന്റെ പ്രസംഗം ഒരു മണിക്കൂറും 47 മിനിറ്റും നീണ്ടു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗമായിരുന്നിത്. കഴിഞ്ഞ വർഷത്തെ സ്വന്തം റിക്കാർഡാണു ട്രംപ് തകർത്തത്. പ്രസംഗത്തിന്റെ ഭൂരിഭാഗവും സ്വന്തം ഭരണനേട്ടങ്ങൾ വിശദീകരിക്കലായിരുന്നു. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന വാദം അദ്ദേഹം ആവർത്തിച്ചു. രാജ്യത്തു നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ അനധികൃത കുടിയേറ്റക്കാരാണെന്നും പറഞ്ഞു.
പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയിലെ നല്ലൊരു വിഭാഗം അംഗങ്ങളും സഭയിലുണ്ടായിരുന്നില്ല. ഹാജരായിരുന്ന പ്രതിപക്ഷാംഗങ്ങളിൽ ചിലർ പ്രസംഗസമയത്ത് പ്രതിഷേധപ്രകടനങ്ങൾക്കു മുതിർന്നു.
അതേസമയം, ട്രംപിന്റെ ഭരണത്തിൽ അമേരിക്കൻ ജനതയ്ക്കു തൃപ്തിയില്ലെന്നാണ് അടുത്തിടെ നടന്ന അഭിപ്രായ സർവേകൾ പറയുന്നത്. നവംബറിലെ മിഡ് ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ സെനറ്റിലും ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം നേടാനും സാധ്യതയുണ്ട്.